Wednesday, February 18, 2009

കുറ്റിക്കാട്ടിലെ പ്രണയം!!

രണ്ടിലൊന്ന് ഇന്നു തീരുമാനിക്കണം, വര്‍ഷങ്ങളായി മനസ്സില്‍ കിടക്കുന്നതാ തിളച്ചു മറിയാന്‍ തുടങ്ങിയത്. വിരലില്‍ത്തൊട്ടു കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ കിട്ടിയ ശിഷ്ടം എട്ടില്‍ ചെന്നങ്ങു നിന്നു. അതെ, കഴിഞ്ഞ എട്ടു വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്നു ഇന്ന് രണ്ടാലൊന്നറിഞ്ഞേ മതിയാവൂ.

കസവുകരയുള്ള മുണ്ടൊരെണ്ണം അലക്കു കാരന്‍ രാജുവിനോട് കടമെടുത്തുടുത്ത് വീട്ടിലെ പുരാവസ്തു വകയിലുള്‍പ്പെടുത്തിയ കള്ളിയില്‍ പുള്ളിയുള്ള കുപ്പായവുമെടുത്തിട്ടു ദര്‍പ്പണത്തില്‍ തിരുമോന്ത നോക്കിയപ്പോഴാണ് വെറും നോര്‍മ്മല്‍ തിന്‍ ആയിക്കിടക്കുന്ന സ്വന്തം മീശയെ നോക്കി ലജ്ജിതനായത്.

പിന്നീടൊട്ടും അമാന്തിച്ചില്ല അച്ഛന്റെ മുറിയില്‍ക്കയറിയൊരു തിരച്ചില്‍‌പരേഡിനു ശേഷം സ്വന്തമാക്കിയ തീപ്പെട്ടിയുരച്ച് കത്തിച്ചുകൊണ്ട് കരിഞ്ഞ കോലിന്റെ തുമ്പെടുത്ത് മീശയൊന്നു ബോള്‍ഡു ചെയ്തുകൊണ്ട് മിസ്റ്റര്‍ സതീഷ് കുമാര്‍ ഇറങ്ങി നടന്നു. ഇടയ്ക്കിടയ്ക്ക് കൈകള്‍ നീട്ടി വീശുന്നുമുണ്ടായിരുന്നു.

ഇടതൂര്‍ന്ന മൊബൈല്‍ ടവറുകളെ തഴുകി വരുന്ന മന്ദമാരുതന്‍ കവിളില്‍ പതുക്കെ തലോടിയപ്പോള്‍ സതീഷ്കുമാറിന്റെ ടക്ക്. ടക്ക്.. എന്നിടിക്കുന്ന സാധനത്തില്‍ ( മീങ്കാരന്‍ മമ്മദ്കോയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഖല്‍ബില്‍) ഒരു കുളിരൊക്കെ വരുന്നുണ്ടായിരുന്നു.

കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി (അതായത് രണ്ടാം ക്ലാസ്സില്‍ സ്ലേറ്റെറിഞ്ഞുടയ്ക്കുന്ന കാലം മുതല്‍) മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു രൂപം, ഒരേയൊരു രൂപം. മീനാക്ഷിക്കുട്ടി. അവളിന്നു പനങ്കുറ്റിപോലെ വളര്‍ന്നിരിക്കുന്നു.
സതീഷ്കുമാറിനു മീനാക്ഷിക്കുട്ടിയെ ഇഷ്ടമാണെന്ന സത്യം സതീഷ്കുമാറൊഴിച്ച് ദൈവം തമ്പുരാനുപോലും അറിയുമോ എന്ന കാര്യത്തില്‍ സംഷയമാണ്. അത്രയ്ക്ക് തീവ്രമായ രഹസ്യമായിരുന്നു പ്രേമം.

ഇനി മീനാക്ഷിക്കുട്ടിക്ക് സതീഷ്കുമാറിന്റെ പ്രേമത്തെക്കുറിച്ചറിയുമോ? അറിയാം അറിയാം എന്ന് നാന്നൂറുവട്ടം പറയും സതീഷ്. കാരണം അവള്‍ കള്ളിയും കള്ളികള്‍ക്ക് കൊള്ളിവെച്ചവളുമായതുകൊണ്ട് സതീഷിനോട് പറയാതിരിക്കുന്നതാണ്. അവളുടെ ഇടക്കിടയ്ക്കുള്ള ചിരിയും സതീഷിനെക്കാണുമ്പോള്‍ നിലത്തുനോക്കിയുള്ള നടത്തവും (നാണിച്ചിട്ട്) അര്‍ത്ഥംവെച്ചുള്ള കടാക്ഷവും കണ്ടാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്നാ കള്ളികള്‍ക്ക് കൊള്ളിവെക്കുന്നവളുടെ വിചാരം.

അവള്‍ക്ക് അവനോടുള്ള പ്രേമത്തിന്റെ ആ ഒരു ഇത് കൂടുവാന്‍ പിന്നേയും കാരണങ്ങളുണ്ട് ഒരിക്കല്‍ തോട്ടില്‍ വീണ് വെള്ളം കുടിക്കുകയായിരുന്ന മീനാക്ഷിയെ രക്ഷപ്പെടുത്തിയതും സതീഷ്കുമാറായിന്നു . ഫ്രണ്ട്സ് സിനിമയില്‍ ദിവ്യാഉണ്ണിക്ക് മുകേഷണ്ണനോട് മുടിഞ്ഞ പ്രേമം വന്നതും തോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയതിനു ശേഷമായിരുന്നല്ലോ. അപ്പോള്‍ മീനാക്ഷിക്ക് സതീഷിനോടും കടുത്ത പ്രണയമാണെന്ന കാര്യത്തില്‍ ഒരു സംഷയവുമില്ല.

മീനാക്ഷി പത്താംക്ലാസ്സിലെത്തിയിട്ടും സതീഷ് കുമാര്‍ തന്റെ ഇഷ്ടം അവളോട് പറഞ്ഞില്ലാ എന്ന ഭയങ്കര സത്യം ഇന്നലെയാണ് ഇഷ്ട തോഴനും സ്കൂളിലെ പ്രണയന്‍പ്രണയിമാരുടെ ഫീസില്ലാ ബ്രോക്കറുമായ (സൌജന്യ സേവന തല്പരന്‍ ) മോഹനുമായി പങ്കുവെച്ചത്.

ഇതുകേട്ട മോഹന്‍ പൊട്ടിച്ചിരിച്ചു . എന്നിട്ടു പറഞ്ഞു.

“ സാരമില്ല സതീഷ്, ഞാനില്ലേ? നമുക്കു ശരിയാക്കാം എന്നാലും രണ്ടാം ക്ലാസ്സില്‍ നിന്നും നിനക്കവളോട് പ്രേമമാണെന്നത് തുറന്നു പറയാമായിരുന്നു, പോട്ടെ സാരമില്ല. ലോക ചരിത്രം നോക്കിയാല്‍ നിനക്ക് ഒരച്ഛനാവാനുള്ള പ്രായം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി അറിയാമൊ? നിനക്കിന്നു വയസ്സ് പതിനഞ്ചാ.”

“ മോഹന്‍ എനിക്കവളോട് തുറന്നു പറയാന്‍ ഒരു . “

“അവള്‍ മനുഷ്യക്കുട്ടിയല്ലേ. പിടിച്ചു വിഴുങ്ങത്തില്ലല്ലോ. സാരമില്ല അവളോട് നിന്റെ ഇഷ്ടം അറിയിക്കുന്ന കാര്യം ഞാനേറ്റു . ഓഹ് ഈ കാമുകീ കാമുകന്മാരെക്കൊണ്ടു തോറ്റു.”

“ എന്നാലും അവളെന്തു കരുതും “

“അവളൊരു കുന്തവും കരുതില്ല, നാളെ ഫെബ്രുവരി പതിന്നാലാണ് ലോകത്തുള്ള സകല പേടിത്തൊണ്ടന്‍ കാമുകന്മാരുടേയും മനസ്സ് പിളര്‍ത്തി വെക്കാനുള്ള അവസരവും, കാമുകിമാരുടെ കാമുകന്‍ എക്സ്ചേഞ്ചിങ് വിത്ത് സെലക്ഷന്‍ ടൈമിങ്ങും!!! .
ഭാസ്കരന്മാഷിന്റെ ട്യൂഷന്‍ സെന്ററില്‍ നിന്ന് മീനാക്ഷി കൃതയം പന്ത്രണ്ടേ പത്തിന് പുഞ്ചപ്പാടത്തിനടുത്തുകൂടി നടന്നു വരും. പുഞ്ചപ്പാടത്തിനടുത്തുള്ള കുറ്റിക്കാടിനടുത്തെത്തുമ്പോള്‍ ഞാന്‍ സംഗതി അവളെ അറിയിക്കാം എന്താ പോരെ”

“ മതി”

അങ്ങിനെ ആ സുദിനത്തിലാണ് കസവുകരയുള്ള മുണ്ടുമൊക്കെയുടുത്ത് സതീഷ് കുമാര്‍ രാവിലെ എട്ടുമണിക്കുതന്നെ പുഞ്ചപ്പാടത്തിനരികിലെ കുറ്റിക്കാടിനെ ലക്ഷ്യമാക്കി നടന്നത്.

മോഹന്‍ എന്ന ഹംസം മീനാക്ഷിയെന്ന ദമയന്തിയെ തന്റെ ദൂത് അറിയിക്കുന്ന രംഗത്തിനു സാക്ഷിയാകാന്‍ സതീഷ്കുമാറെന്ന നളന്‍ കുറ്റിക്കാട്ടിലെ ഉറുമ്പുകടിയേറ്റു വാങ്ങിക്കൊണ്ട് കുത്തിയിരിപ്പുതുടങ്ങി.

സമയത്തിനു പണ്ടത്തെപ്പോലെ സ്പീഡില്ലാ എന്നു തോന്നിപ്പോയി ആരോ റെഗുലേറ്ററൊന്നഡ്ജസ്റ്റ് ചെയ്തപോലെ ഒരു ഫീലിംഗ്.

സമയം ഒന്‍പതും പത്തും പന്ത്രണ്ടുമെല്ലാം കഴിഞ്ഞു. അതാ മോഹന്‍ വരുന്നു. സതീഷിനു ഹൃദയമിടിപ്പു കൂടി. ഇനി അവളെങ്ങാനും തന്നെ ഇഷ്ടമല്ലാന്നു പറയുമോ? ഹേയ് . അതുണ്ടാവില്ല. ചിലപ്പോ പറഞ്ഞാലോ?

അതെ അവള്‍ കുറ്റിക്കാടിനു തൊട്ടു മുന്‍പിലെത്തി അവള്‍ക്കു മുന്‍പില്‍ വഴി തടഞ്ഞുകൊണ്ട് ഹംസം മോഹനും.

“ എന്താ മീനാക്ഷിക്കുട്ട്യേ? ട്യൂഷനു പോയതാണോ”

“അല്ല മണ്ണെണ്ണ വാങ്ങിക്കാന്‍ പോയതാ . കണ്ടാലറിഞ്ഞൂടെ മോഹന്‍ ചേട്ടാ ട്യൂഷനു പോയതാണെന്ന്”

മീനാക്ഷി കൊഞ്ചി


മീനാക്ഷിയുടെ മോഹഞ്ചേട്ടാ എന്ന വിളി കുറ്റിക്കാട്ടിലെ ‘ നളന് ’ അത്രയ്ക്കങ്ങു പിടിച്ചില്ലാ എങ്കിലും പല്ലില്‍ കടിച്ചങ്ങുസഹിച്ചു . തന്റെ കാമുകി മറ്റൊരാളെ ചേട്ടാ എന്നു ചേര്‍ത്തു വിളിക്കുന്നത് ലോകത്തിലെ ഒരു കാമുകനും സഹിക്കാന്‍ കഴിയില്ല.

മോഹന്‍ മീനാക്ഷിയോട് തന്റെ ആഗമനോദ്ദേശം ഇങ്ങനെ അവതരിപ്പിച്ചു

“ മീനാക്ഷിക്കുട്ടിയോട് ഒരു കാര്യം പറയാനാ ഞാനിപ്പോ ഇതു വഴി വന്നത് “

“ എന്തു കാര്യമാ”

“കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഒരാള്‍ മീനാക്ഷിയെ സ്നേഹിക്കുന്നു.”

“എനിക്കറിയാം “

“ഹമ്പടി കള്ളീ അറിഞ്ഞിട്ടും മിണ്ടാതിരിക്കുകയാ അല്ലേ”

“ഞാന്‍ മാത്രമല്ലല്ലോ മിണ്ടാതിരുന്നത്”

“ ഉം അപ്പോള്‍ അവനെ ഇഷ്ടമാണല്ലേ”

“ നൂറു വട്ടം!! “

കുറ്റിക്കാട്ടിലൊളിച്ചിരുന്ന കാമുക ഹൃദയം ഇതുകേട്ടു പുളകിതമായി. ഉറുമ്പുകള്‍ പല സ്ഥലങ്ങളിലും കയറിപ്പറ്റി കടി തുടങ്ങിയതൊന്നും പുള്ളി അറിയുന്നുണ്ടായിരുന്നില്ല. ഹംസത്തിന്റേയും ദമയന്തിയുടേയും വാക്കുകള്‍ക്കായി വീണ്ടും ചെവി കൂര്‍പ്പിച്ചു.

“ അല്ല മോഹന്‍ ചേട്ടാ എന്തിനാ എന്നോട് സ്വയം അവന്‍ ഇവന്‍ എന്നൊക്കെപ്പറഞ്ഞ് കളിക്കുന്നത് ? മോഹന്‍ ചേട്ടന് എന്നെ ഇഷ്ടമാണെന്നതങ്ങു തുറന്നു പറഞ്ഞാല്‍ പോരെ ? കഴിഞ്ഞ എട്ടു വര്‍ഷമായി മോഹന്‍ ചേട്ടനില്‍ നിന്നും ഈ വാക്കു കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു നില്‍ക്കുകയായിരുന്നു “ ഇതും പറഞ്ഞുകൊണ്ട് മീനാക്ഷി മൂക്കു പിഴിഞ്ഞു.

മീനാക്ഷിയുടെ വാക്കു കേട്ടപ്പോള്‍ കുറ്റിക്കാട്ടിലെ നളന്‍ തുറന്നു വെച്ച വായ അടയ്ക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നെങ്കില്‍ ദൂതുമായിച്ചെന്ന ഹംസം തന്റെ മറഞ്ഞു പോകുന്ന ബോധത്തിനെ പിടിച്ചു നിര്‍ത്താന്‍ പാടുപെടുകയായിരുന്നു.